പാറ്റ്ന: മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിനു വിവിധ നഗരങ്ങളിലേക്കു ട്രെയിൻ സർവീസ് ഇല്ലെന്നാരോപിച്ച് ബിഹാറിലെ പാറ്റ്നയിൽ ഉദ്യോഗാർഥികളുടെ കലാപം.
ട്രെയിൻ ഗതാഗതം തടയുകയും കല്ലേറ് നടത്തുകയും ചെയ്ത യുവാക്കളെ ആകാശത്തേക്കു വെടിവച്ചാണ് പോലീസ് തുരത്തിയത്. ഇതിനൊപ്പം ലാത്തിച്ചാർജും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
കല്ലേറിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആറ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനുശ്രമിച്ചവരെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
പാറ്റ്നയ്ക്കു സമീപം പാടലിപുത്ര സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെയോടെയാണ് സംഘർഷം തുടങ്ങിയത്. ബിഹാര്‍ പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കായി വിവിധ നഗരങ്ങളിലേക്കു പോകാനെത്തിയതായിരുന്നു ഉദ്യോഗാർഥികൾ. ട്രെയിനുകൾ വൈകിയതോടെ പ്രതിഷേധം രൂപപ്പെട്ടു. ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധവുമായി റെയില്‍വേ പാളങ്ങളിലേക്ക് ഇറങ്ങി.
പുലർച്ചെ രണ്ടിന് പ്രത്യേക ട്രെയിൻ എത്തിയെങ്കിലും സമരക്കാർ പിന്മാറാൻ തയാറായില്ല. ഇവരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിക്കുന്പോഴാണ് കല്ലേറുണ്ടായത്. മൂന്നുമണിയോടെയാണ് മുഴുവൻ പ്രതിഷേധക്കാരെയും ട്രാക്കിൽനിന്ന് മാറ്റിയത്. ഇതിനിടെ എട്ടു റൗണ്ട് ആകാശത്തേക്ക് വെടിവച്ചുവെന്നും പോലീസ് പറഞ്ഞു.
സംഘർഷം രൂക്ഷമായതിനിടെ ഇരുഭാഗത്തുനിന്നുമുള്ള ട്രെയിൻ ഗതാഗതം നിലച്ചു. നിരവധി ട്രെയിനുകൾ സമീപസ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാർ വലഞ്ഞു.
റെയില്‍വേ അധികൃതരും ഡാനാപുര്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉദ്യോഗാര്‍ഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വിസുകള്‍ ഏര്‍പ്പെടുത്തുകയായി രുന്നു.